Sunday, October 14, 2007

പക്ഷിശാസ്ത്രം 11- ഓലേഞ്ഞാലി


പേരു കൊണ്ട് എല്ലാവര്‍ക്കും സുപരിചിതനായ മറ്റൊരു പക്ഷിയാണ് ഓലേഞ്ഞാലി(Rufous Treepie). ഓലമുറിയന്‍, പുകബ്ലായി, പൂക്കുറുഞ്ഞി, കുട്യൂര്‍ളിപ്പക്ഷി, കോയക്കുറുഞ്ഞി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടാറുള്ള ഈ പക്ഷി കാക്കയുടെ വര്‍ഗ്ഗക്കാരനാണെന്നതു പക്ഷേ പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും.

ഏകദേശം 18 ഇഞ്ചോളം വലുപ്പം. ഇതില് പക്ഷിയുടെ വാലിനു മാത്രം ഏതാണ്ട്‌ 12 ഇഞ്ചോളം നീളം വരും. തലയും കഴുത്തും മാറിടവും കറുപ്പു നിറം. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറം. ചിറകിനരികില്‍ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിന്‍റെ തുമ്പും അടിഭാഗവും കറുപ്പ്, മുകള്‍ഭാഗം വെള്ള. ആകപ്പാടെ പക്ഷിയെ കണ്ടാല്‍ ഒരു കന്യാസ്ത്രിവേഷം അണിഞ്ഞിരിക്കുന്നതു പോലെ തോന്നും.

കാഴ്ചയില്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓലേഞ്ഞാലിയുടെ കയ്യിലിരുപ്പ് അത്ര ശരിയല്ല. പുഴുക്കള്‍, ചെറുപാറ്റകള്‍, മറ്റു പക്ഷികളുടെ മുട്ടകള്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയവയാണ് ഓലേഞ്ഞാലിയുടെ പ്രധാന ഭക്ഷണം. മറ്റു പക്ഷികളുടെ കൂടുകള്‍ ആക്രമിച്ച് കുഞ്ഞുങ്ങളെയും മുട്ടകളെയും അകത്താക്കുന്ന ഇവയെ ചിലപ്പോ ചെറു പക്ഷികള്‍ സംഘം ചേര്‍ന്ന് തുരത്തിയോടിക്കാറുണ്ട്.


സാധാരണ ഇണകളായാണ് ഓലേഞ്ഞാലി ഇര തേടാറ്‌. സമാനാമായ ഇര തേടല്‍ ശീലങ്ങളുള്ള മറ്റു പക്ഷികളോടൊപ്പം ചേര്‍ന്നും ഓലേഞ്ഞാലി ഇര തേടാറുണ്ട്. തെങ്ങോലകള്‍ക്കിടയിലെ പുഴുക്കളെ പിടികൂടാന്‍ കൊക്കുകൊണ്ട് ഓലയെ നെടുനീളം കീറിക്കൊണ്ട് ആടി ഇറങ്ങുന്നതു കൊണ്ട് ഓലേഞ്ഞാലി എന്നും ഓലമുറിയനെന്നും പേരു വിളിക്കുന്നു. ‘പൂക്രീന്‍.. പൂക്രീന്‘‍ എന്നോ ‘കുട്യൂര്‍ളീ‘ എന്നോ തോന്നാവുന്ന ഒരു ശബ്ദമാണ് പ്രധാനമായും പുറപ്പെടുവിക്കാറ് എന്നതു കൊണ്ടാവും പൂക്കുറിഞ്ഞി, കുട്യൂര്‍ളിപ്പക്ഷി എന്നീ പേരുകള്‍ വന്നതെന്നും തോന്നുന്നു.

ഓലേഞ്ഞാലിയുടെ ഒരു ബന്ധുവായ കാട്ടുഞ്ഞാലിയെ(White-bellied treepie) കാടുകളില്‍ മാത്രമേ കാണാറുള്ളു. കാട്ടുഞ്ഞാലിയുടെ ചിത്രത്തിന് ഇവിടെ നോക്കുക. പ്രധാന നിറങ്ങള്‍ ഓലേഞ്ഞാലിയുടേതു പോലെ തന്നെ എങ്കിലും നിറങ്ങളുടെ തെളിമയിലും വിന്യാസത്തിലും പ്രകടമായ മാറ്റമുണ്ട്.
ഏകദേശം കാക്കക്കൂടു പോലെ തന്നെയാണ് ഓലേഞ്ഞാലിയുടെ കൂടും. കൂടു കെട്ടുന്ന കാലത്ത് സ്വതേയുള്ള ഉല്ലാസശീലമെല്ലാം വിട്ട് പക്ഷിയാകെ ഒതുങ്ങിക്കൂടി ശാന്തനാകുന്നു. എന്നാല്‍, വല്ല കാക്കയോ പരുന്തോ മറ്റോ കൂടിനു സമീപം ചെന്നാല്‍ ഉടനേ ആക്രമണോത്സുകനായി അവയുടെ പിന്നാലെ പറന്ന് കൊത്തിയോടിക്കുന്നതും കാണാം.

കുടുംബപരമായി ബന്ധുക്കളെങ്കിലും കാക്കകള്‍ ഓലേഞ്ഞാലിയുടെ പ്രധാന ശത്രുക്കളിൽപ്പെടും. ഈ ശത്രുതയെ പറ്റി ശ്രീ ഇന്ദുചൂഡന്‍റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: ചെറുപക്ഷികള്‍ക്കെല്ലാം ഓലേഞ്ഞാലി ശത്രുവാണെങ്കിലും കാക്കകളെ തുരത്തുന്ന ഓലേഞ്ഞാലിയെ അയല്‍വാസികളായ ചെറു പക്ഷികളൊക്കെ സഹായിക്കുമത്രേ. എന്നാല്‍ കാക്ക സ്ഥലം വിടുന്നതോടെ ചെറുപക്ഷികളെല്ലാം ചേര്‍ന്ന് ഓലേഞ്ഞാലിയേയും തുരത്തും.
‘ഞങ്ങളില്‍ക്കലഹിക്കുമ്പോള്‍ ഞങ്ങളഞ്ചവര്‍ നൂറ്റു പേര്‍
അന്യര്‍ വന്നാക്രമിക്കുമ്പോള്‍ ഞങ്ങള്‍ നൂറ്റഞ്ചു പേര്‍കളാം’

Sunday, October 7, 2007

പക്ഷിശാസ്ത്രം 10- നാട്ടുകുയില്‍


കുയിലുകളെക്കുറിച്ചു കേള്ക്കാത്തവരുണ്ടാവില്ലെന്നുറപ്പ്. എന്നാല്‍ കുയിലിന്‍റെ പാട്ടു കേള്‍ക്കാത്തവരും കുയിലിനെ കണ്ടിട്ടില്ലാത്തവരും കണ്ടാലും തിരിച്ചറിയാത്തവരും ഉണ്ടാവും. പല തരം കുയിലുകളെ നമ്മുടെ നാട്ടില്‍ കണ്ടു വരാറുണ്ടെങ്കിലും കുയില്‍ എന്ന പേരില്‍ മിക്കവരും തിരിച്ചറിയുന്ന പക്ഷി നാട്ടുകുയിലാണ്‍. ഇതില്‍ത്തന്നെ പാട്ടു പാടുന്നത്‌ ആണ്‍കുയിലാണെന്നാണറിവ്. പാട്ടില്ലെങ്കിലും ആണ്‍കുയിലിനെയും പെണ്‍കുയിലിനെയും തമ്മില്‍ തിരിച്ചറിയല്‍ എളുപ്പമാണ്. ആണ്‍കുയില്‍ കാഴ്ചയില്‍ നല്ല കറുപ്പു നിറമാണ്. പെണ്‍കുയിലിന് തവിട്ടു കലര്‍ന്ന ചാരനിറവും അതില്‍ നിറയെ വെളുത്ത പുള്ളികളും. പെണ്‍കുയിലിനെ ചിലര്‍ പുള്ളിക്കുയിലെന്നും വിളിക്കാറുണ്ട്. ആണ്‍കുയിലിനും പെണ്‍കുയിലിനും കാക്കയെക്കാള്‍ വലുപ്പമേറും. വലിയ വാലും പച്ച കലര്‍ന്ന ചാര നിറമുള്ള കൊക്കും ചുവന്ന കണ്ണുകളും. കൂടുതലും നാണിച്ച് വല്ല മരക്കൂട്ടത്തിനിടയിലും പതുങ്ങിയിരിക്കുകയാണ് പതിവ്. കാക്ക, കരിയിലക്കിളി മുതലായ പക്ഷികള്‍ കണ്ണിൽപ്പെട്ടാലുടനെ കൊത്തിയോടിക്കുന്നതു മൂലമാവാം ഈ ഒളിച്ചിരിപ്പ്.

കുയിലിന്‍റെ പാട്ടിനോളം തന്നെ (കു)പ്രസിദ്ധമാണ് സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ മറ്റു കിളികളെ ഏൽപ്പിക്കുന്ന അതിന്‍റെ സ്വഭാവ സവിശേഷതയും. കുയില്‍ വര്‍ഗ്ഗത്തിൽപ്പെട്ട പല പക്ഷികളും സ്വന്തമായി കൂടുണ്ടാക്കാറില്ല. നാട്ടുകുയില്‍ പ്രധാനമായും കാക്കകളെയാണ് സ്വന്തം മുട്ടകള്‍ ഏൽപ്പിക്കാറ്‌. കാക്കക്കൂടു കണ്ടെത്തി സ്വന്തം ഒരൊറ്റ മുട്ട(ഒരു മുട്ട മാത്രം :) ആ കൂട്ടിലിട്ട് പെണ്‍കുയില്‍ യാത്രയാവും. അടയിരുന്നു കുഞ്ഞിനെ വിരിയിച്ച് പോറ്റി വളര്‍ത്തേണ്ട ജോലി പാവം കാക്കമ്മയ്ക്ക്! ഇതിനു സൌകര്യം ചെയ്തു കൊടുക്കാനെന്നോണം പ്രകൃതിയും കുയില്‍ക്കുന്ഞ്ഞുങ്ങള്‍ക്ക്, ആണായാലും പെണ്ണായാലും നല്ല കറുപ്പു നിറം തന്നെ കൊടുത്തിരിക്കുന്നു. പാവം കാക്കമ്മ, പോറ്റി വളര്‍ത്തിയതു കുയില്‍ക്കുഞ്ഞിനെ ആണെന്നു തിരിച്ചറിയുമ്പോഴേയ്ക്കും വളര്‍ത്തുമകന്‍(മകള്‍ക്ക്) പറക്ക മുറ്റിയിരിക്കും.

കുയില്ക്കുഞ്ഞ് ജനിച്ചയുടന്‍ സഹജാതരെയും(കാക്കക്കുഞ്ഞുങ്ങളെ) വിരിയാത്ത മുട്ടകളെയും കൂട്ടില്‍ നിന്നും തള്ളിയിടും, മുട്ടയിടുന്ന തള്ളക്കുയില്‍ തന്നെ കാക്കയുടെ മുട്ടകള്‍ പൊട്ടിച്ചു കളയും എന്നൊക്കെ പല ദുരാരോപണങ്ങളും കുയിലിനു കേള്‍ക്കേണ്ടി വരാറുണ്ട്, പക്ഷേ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്നത്‌ ഇനിയും കണ്ടു പിടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണറിവ്‌. ഏതായാലും പൊതുവേ മിശ്രഭുക്കായ കുയിലിന് വേണ്ടി വന്നാല്‍ മറ്റു പക്ഷിയുടെ മുട്ടകള്‍ അകത്താക്കാന്‍ മടിയില്ലെന്നത്‌ സത്യമാണ്. സ്വന്തം കൂട്ടില്‍ മുട്ടയിടുന്നതിന് മുതിര്‍ന്ന കുയിലുകളോട് കാക്കകള്‍ പക പോക്കാറുണ്ടെന്നതും..:)

Sunday, September 30, 2007

പക്ഷിശാസ്ത്രം 9-കുട്ടുറുവന്മാര്‍


ശബ്ദം കൊണ്ടെങ്കിലും ഏറെക്കുറെ എല്ലാവര്‍ക്കും തന്നെ പരിചിതനായ ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവന്‍(Small Green Barbet or White-cheeked Barbet). മറ്റെല്ലാ പക്ഷികളും വല്ല മൂലയ്ക്കും മിണ്ടാതിരിക്കുന്ന ഉച്ച നേരങ്ങളില്‍ പോലും യാതൊരു ക്ഷീണവുമില്ലാതെ “കുട്രൂ-കുട്ര്...” എന്നു മുഴങ്ങുന്ന ശബ്ദം കേള്‍ക്കാത്തവരുണ്ടാവില്ല, ഇനി ഉണ്ടെങ്കില്‍ ഒന്നു കാതോര്‍ത്തു നോക്കിയേ, കേള്‍ക്കാം..:)

ശബ്ദം ഒക്കെ കേട്ടു, എന്നാല്‍ ഈ കക്ഷിയെ ഒന്നു കണ്ടേക്കാം എന്നു കരുതി ഇറങ്ങിയാല്‍ അത്ര എളുപ്പമൊന്നും പിടി തരില്ല ഇവന്‍. നാണംകുണുങ്ങിയായി പച്ചിലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുമെങ്കിലും ഒരേ സമയം പലയിടത്തു നിന്നും കേള്‍ക്കുന്ന പോലെ ശബ്ദം പുറപ്പെടുവിക്കാന്‍ നല്ല മിടുക്കാണ് കുട്ടുറുവന്. ഈ കഴിവു മൂലം ഒന്നിലധികം പക്ഷികള്‍ പരിസരത്തുണ്ടെന്നു നമ്മളെ ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കും.

ശരീരത്തിന്‍റെ ഏറെ ഭാഗവും നല്ല പച്ചിലപ്പച്ചയാണ് കുട്ടുറുവന്. പച്ചിലക്കുടുക്ക എന്നും ചിലര്‍ ഇവനെ വിളിക്കാറുണ്ട്. തടിച്ച ദേഹവും കുറുതായ വാലും കൊക്കും. തലയും താടിയും ഏതാണ്ടൊരു കടും തവിട്ടു നിറമാണ്. ഇടയ്ക്കു വെള്ള വരകളും കാണാം. കൊക്ക്‌ തലയോട്‌ ചേരുന്ന ഭാഗത്ത് നീണ്ട് കുറച്ചു രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത്‌ ഒരു മീശ പോലെ തോന്നും.കണ്ണിലൂടെ കടന്നു പോവുന്ന ഒരു കറുത്ത പട്ടയും, അതിനു മുകളിലും താഴെയുമായി രണ്ടു വെളുത്ത പട്ടകളും കാണാം. കണ്ണിനു താഴത്തെ പട്ടയ്ക്ക് അല്പം വീതി കൂടുതലുണ്ടാവും. വാലിട്ടു കണ്ണെഴുതിയതു പോലുള്ള ഈ പട്ടകള്‍ കുട്ടുറുവന്‍റെ കണ്ണിനൊരു പ്രത്യേക ഭംഗി നല്‍കുന്നു. ചിറകുകള്ക്കും വാലിനും ദേഹത്തേക്കാള്‍ അല്പം കടുത്ത പച്ച നിറമാണ്.

മരംകൊത്തിയുടെ ഒരു അകന്ന ബന്ധുവാണത്രേ കുട്ടുറുവന്‍. അതു കൊണ്ടാവാം കാല്‍വിരലുകള്‍ ഏതാണ്ട് മരംകൊത്തിയുടേതു പോലെ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പിന്നോട്ടും തിരിഞ്ഞിരിക്കും. മരംകൊത്തിക്ക് കുത്തനെ ഉള്ള തടിയില്‍ പിടിച്ചിരിക്കാന്‍ സഹായകമാണ് ഈ പ്രത്യേകത. എന്നാല്‍ കുട്ടുറുവന്‍ മരംകൊത്തിയെപ്പോലെ തടിയില്‍ പിടിച്ചിരിക്കുന്നത്‌ അപൂര്‍വമായി മാത്രമേ കാണാറുള്ളു.
എന്നാല്‍ ഇവര്‍ കൂടുണ്ടാക്കുന്നത്‌ മരംകൊത്തിയെപ്പോലെ തന്നെ തടി തുളച്ചാണ്‌. അധികം കടുപ്പമില്ലാത്ത മുരിങ്ങ, മുരിക്ക്, വാക തുടങ്ങിയ മരങ്ങളാണ് ഇതിനു തെരഞ്ഞെടുക്കുന്നത്‌. കൂടു തുളയ്ക്കുന്ന സമയത്ത് ‘മരംകൊത്തി മോഡല്‍‘ ഇരിപ്പ് അവലംബിക്കാറുണ്ട് കുട്ടുറുവന്‍.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ നീളാറുണ്ട് ഇവയുടെ പ്രജനന കാലം.

മരം തുളച്ചുണ്ടാക്കുന്ന കൂടുകള് ചിലപ്പോള്‍ ചേക്കിരിക്കാനും ഉപയോഗിക്കാറുള്ള കുട്ടുറുവന് മറ്റൊരു കുട്ടുറുവന്‍റെ മാളത്തെ ആക്രമിച്ചു സ്വന്തമാക്കാനും മടിയില്ലത്രേ..

പപ്പായപ്പഴം തിന്നാനായി ‘മരംകൊത്തിയിരിപ്പ്’ ഇരിക്കുന്ന ഒരു പച്ചിലക്കുടുക്ക ഇതാ.

ചിന്നക്കുട്ടുറുവനു പുറമേ സിലോണ്‍ കുട്ടുറുവന്‍(Ceylon Green Barbet or Brown-headed Barbet) എന്നൊരിനത്തേയും കേരളത്തിലെ കാടുകളില്‍ കാണാറുണ്ട്. ഇവയെ ചിന്നക്കുട്ടുറുവനില്‍ നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്നത്‌ അല്പം കൂടി കടുത്ത നിറങ്ങളും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചര്‍മ്മവുമാണ്. സിലോണ്‍ കുട്ടുറുവന്‍റെ ചില ചിത്രങ്ങള്‍ ഇവിടെയും ഇവിടെയും കാണാം.

Sunday, September 23, 2007

പക്ഷിശാസ്ത്രം 8-വേലിത്തത്തകള്‍

ചുറ്റുമൊന്നു ശ്രദ്ധിച്ചാല്‍ എളുപ്പം കാണാന്‍ പറ്റുന്നൊരു പക്ഷിയാണ് വേലിത്തത്ത. മരതകപ്പച്ച നിറത്തില്‍ മനോഹരമായ ശരീരവും ഒരു നിമിഷം പോലും സ്വസ്ഥമായിരിക്കാത്ത സ്വഭാവരീതികളും ഈ പക്ഷിയെ വേര്‍തിരിച്ചറിയാന്‍ പ്രയാസമില്ലാതാക്കുന്നു.

മലമ്പ്രദേശങ്ങളിലേക്കാള്‍ തുറസ്സായ സ്ഥലങ്ങളിലാണിവയെ കൂടുതല്‍ കാണാറെന്നു തോന്നുന്നു. ഞാന്‍ ഇവയെ കണ്ടിട്ടുള്ളതധികവും കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ്. നാലിനം വേലിത്തത്തകളെയാണ് കേരളത്തില്‍ കണ്ടു വരാറ്‌. അതില്‍ത്തന്നെ രണ്ടിനങ്ങള്‍ കാട്ടു പക്ഷികളാണ്. ശേഷിച്ച രണ്ടിനങ്ങളില്‍ കേരളത്തില്‍ സ്ഥിരതാമസക്കാരന്‍ എന്നു പറയാവുന്നത് നാട്ടുവേലിത്തത്തയെ ആണ്. ഇംഗ്ലീഷില്‍ Small Green Bee-eater എന്നറിയപ്പെടുന്ന ഇവരെ രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന വഴിയില്‍ ധാരാളമായി കാണാറുണ്ടായിരുന്നു. പലപ്പോഴും കാമറ കയ്യിലുണ്ടാവില്ലാത്തതിനാല്‍ ഏറെ സുന്ദരന്മാരെയും സുന്ദരികളെയും ചിത്രത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ വേലിത്തത്തകളുടെയും പ്രധാന നിറം പച്ചയാണ്. നാട്ടു വേലിത്തത്തയ്ക്ക് ഏതാണ്ട് അങ്ങാടിക്കുരുവിയുടെ വലുപ്പം വരും. തലയുടെ മുകള്‍‍ഭാഗത്ത് ചുവപ്പു കലര്‍ന്ന ഇളം തവിട്ടു നിറം. താടിയും തൊണ്ടയും നീല നിറം. കൊക്കില്‍ നിന്നും കണ്ണിലൂടെ കടന്നു പോവുന്നൊരു കറുത്ത വരയും മാറിന്നല്പം മുകളിലായി മറ്റൊരു കറുത്ത വരയും കാണാം. വാലിന്നറ്റത്ത് കോലു പോലെ നീണ്ടു നില്‍ക്കുന്ന രണ്ടു തൂവലുകള്‍ ഇവയുടെ ഒരു പ്രത്യേകതയാണ്. ചില കാലങ്ങളില്‍ ഇവ പൊഴിഞ്ഞു പോവുകയും വീണ്ടും കുറെക്കാലം കൊണ്ടു മുളച്ചു വരികയും ചെയ്യാറുണ്ട്.
കൂട്ടങ്ങളായും ഒറ്റയ്ക്കും ഇവയെ കാണാറുണ്ട്. സദാ ശബ്ദിച്ചു കൊണ്ടേ ഇവയെ കണ്ടിട്ടുള്ളു. ഏതെങ്കിലും ഉയര്‍ന്ന കമ്പിലോ വൈദ്യുത കമ്പിയിലോ ചുറ്റും നോക്കി ഇരിക്കും. ഏതെങ്കിലും പാറ്റയോ തുമ്പിയോ അടുത്തു കൂടി പറന്നു പോവുന്നതു കണ്ടാല്‍ പറന്നു ചെന്ന് അന്തരീക്ഷത്തിലൊരു അഭ്യാസപ്രകടനത്തിലൂടെ അവയെ പിടികൂടി തിരിച്ചെത്തും.


അങ്ങനെ ഇരയുമായി ഇരിപ്പിടത്തിലേയ്ക്കു മടങ്ങിയെത്തുന്നൊരു വിരുതനാണിത്.

പലപ്പോഴും ഇരിക്കുന്ന കൊമ്പില്‍ പ്രാണിയെ പലവുരു അടിച്ച് അതിന്‍റെ ചിറകും തോടും മറ്റും പൊഴിച്ചു കളയും. അതിനു സൌകര്യപ്പെട്ടില്ലെങ്കില്‍ അന്തരീക്ഷത്തില്‍ തന്നെ അമ്മാനമാടിയും ഇരയെ ‘ഡ്രെസ്സ്’ ചെയ്തെടുക്കാറുണ്ട്.

‘കോല്‍വാല്‍‘ ഇല്ലാത്തൊരു നാട്ടുവേലിത്തത്ത. പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞുങ്ങള്‍ക്കും ഈ കോല്‌വാല്‍ ഉണ്ടാവില്ലെന്നു കേട്ടിട്ടുണ്ട്.

നിലത്തു കൂടെ നടക്കാന്‍ തീരെ ഇഷ്ടപ്പെടാത്തൊരു പക്ഷിയാണ് വേലിത്തത്ത. എന്നിരുന്നാലും വൈകുന്നേരമായാല്‍ ഒന്നു കുളിക്കുക എന്നൊരു സ്വഭാവം ഇതിനുണ്ട്. പൊടിമണ്ണിലുള്ള ഈ കുളിക്കായി കൂട്ടത്തോടെ ഇറങ്ങുന്ന നാട്ടുവേലിത്തത്തകള്‍ മനോഹരമായൊരു കാഴ്ചയാണ്. ടാറിടാത്ത മണ്‌വഴികളിലൂടെ വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ പലപ്പോഴും ഈ കുളി കാണാന്‍ പറ്റിയിട്ടുണ്ട്.

ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനന കാലം. എട്ടും പത്തും നാട്ടുവേലിത്തത്തകള്‍ അടുത്തടുത്തായാണ് സാധാരണ കൂടു കെട്ടാറ്‌. പൊന്മാന്‍റെ കൂടുകള്‍ പോലെയാണ് ഇവയുടെയും കൂടുകള്‍. കുത്തനെയുള്ള മണ്‍‍തിട്ടുകളില്‍ മാളങ്ങള്‍ തുരന്നുണ്ടാക്കി അതിനുള്ളിലാണ് മുട്ടയിട്ട്‌ കുഞ്ഞു വിരിയിക്കുന്നത്.



നാട്ടുവേലിത്തത്തയുടെ ഒന്നരയിരട്ടിയോളം വലുപ്പമുണ്ടാവും വലിയ വേലിത്തത്തയ്ക്ക്. ഇംഗ്ലീഷില്‍ ഇവയെ Blue-tailed bee-eater എന്നാണ് വിളിക്കാറ്. അര മുതല്‍ വാലിന്നറ്റം വരെ ശോഭയുള്ള നീല നിറമാണിവയ്ക്ക്.നാട്ടു വേലിത്തത്തത്തയുടെ താടിയും തൊണ്ടയും നീല നിറമാണെങ്കില്‍ ഇവയുടേത്‌ മഞ്ഞയോടടുത്ത തവിട്ടു നിറമാണ്‌. കണ്ണെഴുതിയതു പോലുള്ള ആ കറുത്ത വര ഇവയ്ക്കുമുണ്ടെങ്കിലും കഴുത്തിലെ മാല കാണാറില്ല. നാട്ടുവേലിത്തത്തയെപ്പോലെ തന്നെ ഇവയ്ക്കും വാലില്‍ കമ്പിത്തൂവലുകള്‍ കാണാം.

ദേശാടകരായ ഇവയെ സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയേ നമ്മുടെ നാട്ടില്‍ കാണാറുള്ളു. പ്രജനനകാലത്ത് ഇവ വടക്കേ ഇന്ത്യയിലേയ്ക്കു പോവുമത്രേ.


വലിയ വേലിത്തത്തയുടെ നീലവാല്‍ ഈ ചിത്രത്തില്‍ തെളിഞ്ഞു കാണാം. രാവിലെ നടക്കാനിറങ്ങുമ്പോള്‍ പലപ്പോഴും വൈദ്യുത കമ്പികളില്‍ ഒറ്റയ്ക്കും കൂട്ടമായും ഇരിക്കുന്ന ഈ നീലവാലന്മാരെ കാണാറുണ്ടായിരുന്നു.

ഇംഗ്ലീഷില്‍ ഇവയ്ക്കെല്ലാം തേനീച്ചപിടിയന്മാര്‍ എന്നാണു പേരെങ്കിലും നമ്മുടെ നാട്ടില് കാണുന്നവ സാധാരണ തുമ്പികള്‍, വണ്ടുകള്‍ പല തരം പ്രാണികള്‍ എന്നിവയെ ഒക്കെ ആഹാരമാക്കുന്നതു കണ്ടിട്ടുണ്ട്.



ഇരകാത്തിരിക്കുന്ന രണ്ടു വലിയവേലിത്തത്തകള്‍..


ഇവയ്ക്കു പുറമേ ചെന്തലയന്‍ വേലിത്തത്ത(Chestnut-headed bee-eater), കാട്ടുവേലിത്തത്ത(Blue-bearded bee-eater ) എന്നീയിനങ്ങളെക്കൂടി നമ്മുടെ നാട്ടില്‍ പാലക്കാട്-മലപ്പുറം ഭാഗങ്ങളില്‍ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്, നേരില്‍ കണ്ടിട്ടില്ല.

Saturday, September 15, 2007

പക്ഷിശാസ്ത്രം 7 -ആനറാഞ്ചിയും കുടുംബക്കാരും

ആനറാഞ്ചി(Black Drongo) എന്ന പേരു കേള്‍ക്കുമ്പോ ചെറുപ്പത്തില്‍ സങ്കല്പത്തില്‍ വന്നിരുന്നത് കഴുകന്‍റെ വലുപ്പവും രൂപസാദൃശ്യവുമുള്ള ഒരു ഭീമാകാര രൂപമാണ്. ആനയെ പോലും റാഞ്ചി പറക്കാന്‍ കഴിയുന്ന പക്ഷിയാവേണ്ടേ!
പക്ഷേ, പിന്നെയല്ലേ മനസ്സിലായുള്ളു, കാക്കത്തമ്പുരാട്ടി, കറുത്ത മണവാട്ടി എന്നൊക്കെ കവി പാടിയിട്ടുള്ളതും ഈ മഹതിയെപ്പറ്റിയാണെന്ന്‌.
സ്വന്തം ശരീരവലുപ്പത്തിന്‍റെ ഇരട്ടിയിലധികം വരുന്ന പക്ഷികളെ വരെ ഇവ കൊത്തിയോടിക്കുന്നതു കണ്ടാല്‍ ആനറാഞ്ചി എന്ന പേരിട്ടതു വെറുതെ അല്ലെന്നു മനസ്സിലാവും. ഏതെങ്കിലും ഉയര്‍ന്ന കൊമ്പുകളിലോ വൈദ്യുത കമ്പിയിലോ പോസ്റ്റിലോ ഒക്കെ ഇരിപ്പുറപ്പിച്ച് ചുറ്റും നോക്കി പ്രതാപത്തോടെ ഇരിക്കുന്ന ഇരിപ്പു കണ്ടാല്‍ ഏതോ രാജസിംഹാസനത്തില്‍ ഇരിക്കുകയാണെന്നു തോന്നും. അങ്ങനെ ഇരിക്കുമ്പോള്‍ ആ വഴി വല്ല കാക്കയോ പരുന്തോ പറന്നു പോവുന്നതു കാണണം.. യുദ്ധവിമാനം പോലെ ഡൈവ് ചെയ്തു ചെന്ന് കാക്കയുടെ ദേഹമാസകലം കൊത്തി ഓടിക്കുന്നതു കണ്ടാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്കു കൂടി ചെറിയൊരു പേടി തോന്നും.




ദേഹമൊട്ടാകെ മിനുങ്ങുന്ന കറുപ്പു നിറമാണ് ആനറാഞ്ചിക്ക്. നീണ്ട വാലിന്‍റെ അറ്റത്ത് ഒരു കവരമുണ്ട്.

ഈ ഇരുപ്പില്‍ കണ്ണിൽപ്പെടുന്ന ചെറു പ്രാണികളെ പറന്നു ചെന്ന് കൊത്തിത്തിന്നുന്നതാണ് ആനറാഞ്ചിയുടെ ആഹാര സമ്പാദന രീതി. വേനല്‍മഴ പെയ്യുന്ന ദിവസങ്ങളില്‍ സന്ധ്യാസമയത്ത് പറന്നു പൊങ്ങുന്ന ഈയലുകളെ കൊത്തിത്തിന്നുന്ന ആനറാഞ്ചിപ്പക്ഷികളെ ഒരു വിധം എല്ലാ പ്രദേശങ്ങളിലും കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ആനറാഞ്ചിയുടെ പ്രജനന കാലം. ഈ സമയത്ത് കാക്ക, പരുന്ത് മുതലായവയോടുള്ള ശത്രുത പതിന്മടങ്ങാവും.

ആനറാഞ്ചിയുടെ ഒരു ബന്ധുവാണ് കാക്കത്തമ്പുരാന്‍(Ashy Drongo). ആനറാഞ്ചിയെക്കാള്‍ അല്പം വലുപ്പം കുറയും. ശരീരത്തിന്‍റെ അടിഭാഗം ഇരുണ്ട ചാരനിറമാണ്. കണ്ണുകള്‍ നല്ല ചുവപ്പു നിറം. കാടുകളും മരങ്ങളുമുള്ള സ്ഥലങ്ങളിലാണ് കാക്കത്തമ്പുരാനെ കാണുക. ഒരു ദേശാടകനായ തമ്പുരാനെ സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്തേ നമ്മുടെ നാട്ടില്‍ കാണൂ. പ്രജനനകാലത്ത് ഹിമാലയത്തിലേക്കു പോവും ഈ പക്ഷി. ആഹാരവും ആഹാരസമ്പാദനരീതിയുമെല്ലാം ആനറാഞ്ചിയെപ്പോലെ തന്നെയാണ്. ഇവയുടെ ഏതാനും ചിത്രങ്ങള്‍ ഇവിടെ കാണാം.

ഈ രാജകുടുംബത്തിലെ തന്നെ മറ്റൊരംഗമാണ് കാക്കരാജന്‍ (White-bellied Drongo). വലുപ്പവും ആകൃതിയുമെല്ലാം കാക്കത്തമ്പുരാനെപ്പോലെ തന്നെ ആണെങ്കിലും വയറു മുതല്‍ താഴോട്ട് ശരീരത്തിനടിഭാഗമെല്ലാം തൂവെള്ള നിറമാണ്. ആനറാഞ്ചിയുടെ കുഞ്ഞുങ്ങള്‍ക്കും ശരീരത്തിനടിയില്‍ വെള്ളപ്പുള്ളികളും വരകളും കാണാറുള്ളതു കൊണ്ട് ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ കാക്കരാജന്‍ ആണെന്നു തെറ്റിദ്ധരിച്ചേക്കാം. ഇവയെയും പൊതുവേ കാട്ടു പ്രദേശങ്ങളിലേ കാണാറുള്ളു. ചിത്രങ്ങള്‍ക്ക് ഇവിടെ നോക്കുക.

ഇവയുടെ മറ്റൊരു ബന്ധുവാണ് പേരില്‍ രാജാവും റാണിയുമൊന്നുമില്ലാത്ത ലളിതക്കാക്ക(Bronzed Drongo). ആനറാഞ്ചി വര്‍ഗത്തിലെ ഏറ്റവും ചെറിയ പക്ഷി ഇതാണ്. ഏകദേശം ബുള്‍ബുളിനോളം മാത്രം വലുപ്പം വരുന്ന ഇവയുടെ ദേഹം നീലയും പച്ചയും കലര്‍ന്നതു പോലെ തോന്നുന്ന തിളങ്ങുന്ന കറുപ്പു നിറമാണ്. ആനറാഞ്ചിയെയും കാക്കരാജനെയും പോലെ നമ്മുടെ നാട്ടില് സ്ഥിരവാസിയാണ് ലളിതക്കാക്കയും. ചിത്രങ്ങള് ‍ഇവിടെ കാണാം.

ആനറാഞ്ചി വര്‍ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണ് കാടുമുഴക്കി അഥവാ കരാളന്‍ ചാത്തന്‍(Racket-tailed Drongo). ദേഹമാസകലം കറുപ്പുനിറമുള്ള ഈ പക്ഷിയുടെ ശ്രദ്ധേയമാരൊരു സവിശേഷത ഒരടിയോളം നീളം വരുന്ന വലിയ വാലാണ്‌. അറ്റത്തു മാത്രം രോമമുള്ള രണ്ടു കമ്പിത്തൂവലുകള് വാലില്‍ നിന്നും നീണ്ടു കിടക്കുന്നതു കൊണ്ട് ഈ പക്ഷിയെ ചിലര്‍ ഇരട്ടവാലന്‍ പക്ഷി എന്നും വിളിക്കാറുണ്ട്.

മരങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലെ കാടുമുഴക്കിയെയും കാണാറുള്ളു. ഇമ്പമുള്ള പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതോടൊപ്പം ശബ്ദാനുകരണത്തിലും കാടുമുഴക്കി മിടുക്കനാണ്. പൂച്ച കരയുന്നതു പോലെ ശബ്ദം പുറപ്പെടുവിച്ച് സ്ഥിരമായി നമ്മളെ പറ്റിക്കും ഇവ. ഫെബ്രുവരി മുതല്‍ മെയ് വരെയാണ് ഇവയുടെ പ്രജനന കാലം.

വലിയ പക്ഷികളെ കൊത്തിയോടിക്കുന്നതില്‍ മിടുക്കന്മാരായ ഈ ആനറാഞ്ചിക്കുടുംബക്കാരുടെ സം‍രക്ഷണം കിട്ടാനായി മഞ്ഞക്കിളി, അരിപ്രാവ്, കരിയിലക്കിളി തുടങ്ങിയ പക്ഷികള്‍ ഇവയുടെ കൂടിനടുത്തു തന്നെ കൂടു കെട്ടാറുണ്ടത്രേ.

Saturday, August 25, 2007

പക്ഷിശാസ്ത്രം 6 - വാലുകുലുക്കികള്‍

വാലുകുലുക്കികളെ പറ്റിയാണ് ഓണ പോസ്റ്റ്.
പേരു കൊണ്ട് എല്ലാവര്‍ക്കും സുപരിചിതരെങ്കിലും ശരിയ്ക്കും വാലുകുലുക്കിപ്പക്ഷികളെ തിരിച്ചറിയുന്നവര്‍ ചുരുങ്ങും എന്നാണ് തോന്നുന്നത്. മണ്ണാത്തിപ്പുള്ള്, ആനറാഞ്ചി തുടങ്ങി വാല്‍ കുലുക്കുന്നതും കുലുക്കാത്തതുമായ പല പക്ഷികളെയും പലരും സൌകര്യം പോലെ വാലുകുലുക്കികള്‍ എന്നു വിളിക്കാറുണ്ട്.
കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ ഒറ്റയിനം വാലുകുലുക്കികളേ ഉള്ളു എന്നാണറിവ്. വലിയ വാലുകുലുക്കി(Large Pied Wagtail) എന്ന ഇവയെ മണ്ണാത്തിപ്പുള്ളുമായി ഒറ്റ നോട്ടത്തില്‍ മാറിപ്പോകാന്‍ ഇടയുണ്ട്. രണ്ടാമതൊരു നോട്ടത്തില്‍ ഇവയെ തമ്മില്‍ തിരിച്ചറിയാന്‍ വളരെ എളുപ്പവുമാണ്. വാലുകുലുക്കിയെ അപേക്ഷിച്ച് നീളം കുറവും തടി ഏറെയുമുണ്ടാവും മണ്ണാത്തിപ്പുള്ളിന്‍. വാലുകുലുക്കിയുടെ കണ്ണിനു മുകളില്‍ പുരികം പോലെ കാണപ്പെടുന്ന വെളുപ്പു നിറം മണ്ണാത്തിപ്പുള്ളിനുണ്ടാവില്ല.
ഇതിനൊക്കെ പുറമേയാണ് ശരീരത്തിന്‍റെ പിന്ഭാഗമപ്പാടെ മുകളിലേയ്ക്കും താഴേയ്ക്കും കുലുക്കുന്ന വാലുകുലുക്കിയുടെ പ്രത്യേക അഭ്യാസവും. ഒരു ജനലിന്‍റെ പടിയില്‍ വന്നിരുന്നു കണ്ണാടി നോക്കുന്ന വാലുകുലുക്കി ഇതാ:



വെള്ളത്തിനടുത്താണ് വാലുകുലുക്കികളെ സാധാരണ കാണാറ്.



പല തരം വാലുകുലുക്കികള്‍ കേരളത്തില്‍ നാടോടികളായി വരാറുണ്ട്. അതിലൊരിനമാണ് കാട്ടുവാലുകുലുക്കി. (Forest Wagtail)



മരങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ തറയിലും മരങ്ങളിലും നടന്ന് ഇര തേടുന്ന കാട്ടു വാലുകുലുക്കിയെ തിരിച്ചറിയാന്‍ എളുപ്പമാണ്. ഇവയുടെ ഒരു പ്രത്യേകത, ശരീരത്തിന്‍റെ പിന്ഭാഗം കൊണ്ട്ട് സിനിമകളിലെ ഐറ്റം നമ്പര്‍ നര്‍ത്തകികളെ അനുകരിച്ചു നടത്തുന്ന അഭ്യാസമാണ്. മറ്റു വാലുകുലുക്കികളൊക്കെ താളം പിടിക്കും പോലെ മേലോട്ടും കീഴ്പോട്ടും വാലു ചലിപ്പിക്കുമ്പോള്‍ ഇവ ഇടത്തോട്ടും വലത്തോട്ടുമാണ് വാലു ചലിപ്പിക്കുന്നത്.

ദേശാടകരായി കേരളത്തിലെത്തുന്ന ഇവ പ്രജനനകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കു പോകുമെന്നാണറിവ്.

ഇവയ്ക്കു പുറമേ, വെള്ള വാലുകുലുക്കി (White Waggtail) വഴികുലുക്കി (Grey Wagtail) എന്നീയിനങ്ങളും നാലഞ്ചിനം മഞ്ഞ വാലുകുലുക്കികളും(Yellow Wagtail) നമ്മുടെ നാട്ടില്‍ സന്ദര്‍ശകരായെത്താറുണ്ട്.
ഒരിനം മഞ്ഞ വാലു കുലുക്കി ആണ് ചിത്രത്തില്‍ കാണുന്നത്.


എല്ലാവര്‍ക്കും ഓണാശംസകള്‍!!

Sunday, August 19, 2007

പക്ഷിശാസ്ത്രം 5- മീന്‍‍കൊത്തികള്‍

ചെറുപ്പത്തില്‍ നമുക്കൊക്കെ വളരെ കൌതുകം പകര്ന്നിട്ടുള്ള പക്ഷികളാണ് മീന്‍‍കൊത്തികള്‍ അഥവാ പൊന്മകള്‍. കുളങ്ങളുടെയും പുഴകളുടെയും പാടങ്ങളുടെയും അരികത്തുള്ള മരങ്ങളില്‍ ധ്യാനിച്ചിരിക്കുന്ന ഈ വര്‍ണ്ണപ്പൊലിമകളെ നോക്കി എത്ര നേരം നിന്നിട്ടുണ്ട്! പാടവര‍മ്പത്തും കിണറ്റു വക്കിലുമുള്ള മാളങ്ങളിലൊക്കെ‍ പൊന്മക്കൂടെന്നും പറഞ്ഞു മേലുകീഴു നോക്കാതെ കയ്യിട്ടതിന് അമ്മയുടെ വഴക്കെത്ര കേട്ടിരിക്കുന്നു!

നാലു തരം മീന്‍‍കൊത്തികള് കേരളത്തിലുണ്ടെങ്കിലും സാധാരണ കാണപ്പെടുന്നത് മൂന്നിനങ്ങളാണ്.

ഇവനാണ് ചെറിയ മീന്‍‍കൊത്തി.
ഇംഗ്ലീഷുകാര്‍ മിക്കവാറും കവിതകളിലൊക്കെ എഴുതി പുകഴ്ത്തുന്നതും, കിംഗ്‍ഫിഷര്‍ വിമാനക്കമ്പിനിയുടെയും സോഡ യുടെയും ;-) ലോഗോയില് വരെ കാണുന്നതും ഈ വിദ്വാനെത്തന്നെ.
മീനുകളും മറ്റു ജലജീവികളുമാണ് പ്രധാന ഭക്ഷണം.

ജലാശയങ്ങളോടു ചേര്‍ന്നുള്ള മരക്കൊമ്പുകളിലോ കല്ലുകളിലോ ഒക്കെ ശ്രദ്ധിച്ചാല്‍ കാണാം, മുനി പോലെ വെള്ളത്തില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ചെറിയ മീന്‍‍കൊത്തിയെ. അങ്ങനെ ഇരിക്കുമ്പോ ആയുസ്സെത്തിയ ഒരു മീന്‍ വെള്ളത്തിനു മുകളിലേക്കെങ്ങാനും വരുന്നു, നമ്മുടെ മുനി ചിറകും പൂട്ടി വെള്ളത്തിലേയ്ക്കു കമിഴ്ന്നടിച്ചു വീഴുന്നു, പിന്നെ പൊങ്ങുമ്പോ കൊക്കിലിരുന്നു പിടയ്ക്കുന്നുണ്ടാവും ഒരു മീന്‍. വീണാല്‍ പിന്നെ മീനില്ലാതെ പൊങ്ങി കണ്ടിട്ടില്ല ഇവനെ.


ചെറിയ മീന് ‍‍കൊത്തിയെ കാള്‍ ഒരു പക്ഷേ സുപരിചിതനാവും ഒരു പക്ഷേ ഈ ചാത്തന്‍. ഇവനാണ് മീന്‍‍കൊത്തിച്ചാത്തന്‍. മീന്‍‍‍കൊത്തി എന്നൊക്കെ പേരിലുണ്ടെങ്കിലും ഇവന്‍ തരം കിട്ടിയാല്‍ ചെറിയ പുല്‍ച്ചാടികള്‍, ഓന്തുകള്‍ തുടങ്ങിയവയേയും വെറുതേ വിടാറില്ല. അതു കൊണ്ടു തന്നെ, ജലാശയങ്ങള്‍ക്കടുത്തേ ജീവിക്കൂ എന്നൊരു നിര്‍ബന്ധബുദ്ധിയൊന്നും മൂപ്പര്‍ക്കില്ല.


ഇവരു രണ്ടു പേരും കഴിഞ്ഞാല്‍ പിന്നെ കാണാറുള്ള ഒരു പുള്ളിയാണിത്. ഇവന്‍ പുള്ളിമീന്‍‍കൊത്തി. ഇവന്‍റെ പ്രത്യേകത എന്നു പറയാവുന്നത് ചെറിയ മീന്‍‍കൊത്തിയെപ്പോലെ ഒരു ഭാഗത്ത് സ്വസ്ഥമായിരുന്ന് മീന്‍ വരുന്നുണ്ടോ എന്നു ധ്യാനിക്കുന്ന സ്വഭാവമൊന്നുമില്ല. കുളങ്ങള്‍ക്ക് മുകളില്‍ പറന്ന് ഒരു സ്ഥലത്തു തന്നെ പാറി നിന്ന് വെള്ളത്തില്‍ ദൃഷ്ടി ഉറപ്പിച്ചു നില്‍ക്കും.

ദേ ഇതു പോലെ.


പെട്ടെന്നു ചിറകും പൂട്ടി വീഴുന്നതു കണ്ടാല്‍ പാവം പക്ഷി, ക്ഷീണിച്ചു വെള്ളത്തില്‍ വീണെന്നാവും നമ്മള്‍ കരുതുക. അപ്പോഴുണ്ടാവും കൊക്കിലൊരു മീനുമായി ആശാന്‍ ഹാപ്പിയായി ഒരു പൊങ്ങി വരവ്. പിന്നെ പോയി അടുത്തൊരു മരക്കൊമ്പിലോ പാറപ്പുറത്തോ ഇരുന്ന് സുഖ ഭോജനം. ചെറിയ മീന്‍‍കൊത്തിയും ഇടയ്ക്കു ഈ വിദ്യ പരീക്ഷിക്കാറുണ്ടെങ്കിലും, കൂടുതല്‍ നേരം തുടരാറില്ല.

ഇവയ്ക്കു പുറമേ വേറെ ഒരിനം കൂടി കേരളത്തില്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും കണ്ടു പരിചയമില്ല. കാക്കമീന്‍‍കൊത്തി എന്ന പേരില്‍ അറിയപ്പെടുന്ന ആ ശ്രീമാന്‍റെ കുറച്ചു ചിത്രങ്ങള്‍ ഇവിടുണ്ട്.